9567789732, 0481 - 2790948 (Reception) | 9400331281 (Office)

St. Augustine’s Knanaya Catholic Church, Karimkunnam,Idukki

St. Augustine’s Church Karimkunnamകോട്ടയം അതിരൂപതയില്‍ വി.ആഗസ്തിനോസ്സിന്റെ നാമധേയ ത്തിലുള്ള ഏകദേവാലയമാണ് കരിങ്കുന്നം സെന്റ് ആഗസ്റ്റിന്‍സ് പള്ളി. കൃഷിയിടങ്ങള്‍ തേടി വര്‍ഷങ്ങള്‍ക്കു മുമ്പ് പൈങ്ങളം, വാകത്താനം, കടുത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും കരിങ്കുന്നത്ത് കുടിയേറി പാര്‍ത്ത ക്‌നാനായക്കാര്‍ ആദ്യകാലത്ത് തങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് രാമപുരം പള്ളിയിലാണ് പോയിരുന്നത്. കരിങ്കു ന്നത്ത് ഒരു ദേവാലയം പണിയാന്‍ മുന്‍കൈയെടുത്തതും 1873-ല്‍ പണി പൂര്‍ത്തിയാക്കിയ ആദ്യ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തിയിരുന്നതും രാമപുരത്തു നിന്നുള്ള വൈദികര്‍ ആയിരുന്നു. അതുകൊണ്ടുതന്നെയാണ് രാമപുരം പള്ളിയുടെ മദ്ധ്യസ്ഥനായ വി. ആഗസ്തിനോസ്സിന്റെ നാമധേയത്തില്‍ത്തന്നെ കരിങ്കുന്നത്തും ദേവാലയം നിര്‍മ്മിക്കപ്പെട്ടത്. പിന്നീടാണ് ചുങ്കം പള്ളിയുമായി ബന്ധപ്പെടുകയും ചുങ്കം ഫെറോനായുടെ കീഴിലുള്ള ഇടവകയായി തീരുകയും ചെയ്തത്.

കൂടുതല്‍ സൗകര്യാര്‍ത്ഥം ഇപ്പോഴത്തെ പള്ളിയോട് ചേര്‍ന്ന് ഒരു പുതിയ ദേവാലയം പണിതുയര്‍ത്തി. കോട്ടയം അതിരൂപത സ്ഥാപിതമായ 1911 വരെ രാമപുരം പള്ളിയില്‍ നിന്നുള്ള വൈദികരാണ് ഇവിടെ തിരുക്കര്‍മ്മാദികള്‍ നടത്തിവന്നിരുന്നത്. കോട്ടയം രൂപതയില്‍നിന്നും ഇവിടെ ആദ്യമായി വികാരിയായി വന്നത് പടിക്കമാലിയില്‍ ബഹു. എസ്തപ്പാനച്ചനാണ്. കട്ടപ്പുറത്ത് ലൂക്കാച്ചന്റെ കാലത്ത് നെല്ലാപ്പാറയില്‍ വി.യൗസേഫ് പിതാവിന്റെ നാമത്തില്‍ ഒരു കുരിശുപള്ളി സ്ഥാപിതമായി. ഇപ്പോള്‍ ആണ്ടുതോറും സെപ്റ്റംബര്‍ മാസത്തിലെ ആദ്യത്തെ ഞായറാഴ്ച വി. പത്താം പീയൂസിന്റെ തിരുനാള്‍ ആചരിച്ചുവരുന്നു.

സര്‍ സി.പി.യുടെ ഭരണകാലത്ത് വിശാഖം തറയില്‍ ബഹു. ഫിലിപ്പച്ചന്റെ ശ്രമഫലമായി ഒരു മലയാളം മിഡില്‍ സ്‌കൂളും പിന്നീട് പ്രാലേല്‍ ബഹു. മത്തായി അച്ചന്റെ കാലത്ത് 1947-ല്‍ ഇംഗ്ലീഷ് മീഡില്‍ സ്‌കൂളും, വെള്ളനാല്‍ സഖറിയാസച്ചന്റെ ശ്രമഫലമായി 1950-ല്‍ ഹൈസ്‌കൂളും അനുവദിച്ചു കിട്ടി. 1998-ല്‍ അത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി വളര്‍ന്നു.

ചെറുശ്ശേരില്‍ ബഹു. മാത്യു അച്ചന്‍ വികാരി ആയിരിക്കുമ്പോള്‍ 1956 മാര്‍ച്ച് മാസം 19-ാം തീയതി ഇപ്പോഴത്തെ പള്ളിയുടെ ശിലാസ്ഥാപനം കോട്ടയം രൂപതാദ്ധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. 1959 ഓഗസ്റ്റ് മാസം 28-ാം തീയതി പുതുതായി പണിതീര്‍ത്ത ദേവാലയത്തിന്റെ വെഞ്ചരിപ്പു കര്‍മ്മവും അഭിവന്ദ്യ തറയില്‍ പിതാവുതന്നെ നിര്‍വഹിച്ചു. പള്ളിപണിയോടൊപ്പം പുതിയ പള്ളിമുറിയും പണിയിക്കുവാന്‍ ചെറുശ്ശേരിയിലച്ചന് കഴിഞ്ഞു. കാരാപ്പിള്ളില്‍ ബഹു. ഫിലിപ്പച്ചന്‍ വികാരി ആയിരിക്കുമ്പോള്‍ അന്നത്തെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന തേരന്താനത്ത് ബഹു. തോമസച്ചന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാംനില പണിയുകയുണ്ടായി.

കാഞ്ഞിരത്തുങ്കല്‍ ബഹു. തോമസ്സച്ചന്‍ വികാരി ആയിരിക്കുമ്പോള്‍ ഈ ദേവാലയത്തിന്റെ ശതാബ്ദി സ്മാരകമായി ഇപ്പോഴുള്ള കുരിശടി പണിയിപ്പിച്ചു. വിസിറ്റേഷന്‍ കന്യകാസമൂഹത്തിന്റെ ഒരു ശാഖാമഠം 1974-ല്‍ ഒരു താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സെമിത്തേരിയുടെ പുറകിലൂടെ പള്ളിമുറ്റത്തേക്കുള്ള റോഡ് നിര്‍മ്മിച്ചത് കടവില്‍ ബഹു. ജോണച്ചന്റെ കാലത്താണ്.

മേടയില്‍ ബഹു. സിറിയക്കച്ചന്റെ കാലത്ത് പുതുക്കിപ്പണിത നെല്ലാപ്പാറ കുരിശുപള്ളിയുടെ വെഞ്ചരിപ്പു കര്‍മ്മം നടത്തിയത് 1979-ല്‍ ആണ്. തുടര്‍ന്ന് കരിങ്കുന്നം പള്ളിയുടെ വികാരിയായി ചാര്‍ജ്ജെടുത്ത അപ്പോഴിപ്പറമ്പില്‍ ബ.സിറിയക്കച്ചന്‍ 1986-ല്‍ മോണ്ടളത്തിന്റെ പണി പൂര്‍ത്തിയാക്കി.
1988-93 കാലയളവില്‍ ഇവിടെ വികാരിയായിരുന്ന വാലേല്‍ ബഹു. ജേക്കബച്ചന്റെ കാലത്ത്, കുരിശടിയുടെ തെക്കുവശത്തുണ്ടായിരുന്ന കെട്ടിടത്തിന്റെ ഒന്നാംനില പണിയിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന് വാടകയ്ക്ക് കൊടുത്തു. അതുപോലെതന്നെ വടക്കുവശത്തെ കെട്ടിടത്തിന്റെ ഒന്നാംനില പണിയിച്ച് ഇടുക്കി ജില്ലാ സഹകരണബാങ്കിനും വാടകയ്ക്ക് കൊടുത്തു. താഴത്തോട്ടത്തില്‍ ബഹു. കുര്യാക്കോസച്ചന്റെ കാലത്ത് പള്ളിവക കെട്ടിടത്തില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഒരു ബി.എഡ്. സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു.
ഏറ്റിയേപിള്ളില്‍ ബഹു. മാത്യു അച്ചന്റെ നേതൃത്വത്തില്‍ 1997 ഡിസംബ റില്‍ പണി ആരംഭിച്ച ‘പ്ലസ്ടൂ’ കെട്ടിടം 1988 ഒക്‌ടോബറില്‍ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിച്ചു.

ഏറെക്കാലമായി ആഗ്രഹിക്കുകയും പ്ലാനുകളും പദ്ധതികളും ആലോചിക്കുകയും ചെയ്തിട്ടും നടപ്പിലാക്കാന്‍ കഴിയാതിരുന്ന, ഇടവകക്കാരുടെ അഭിലാഷമായിരുന്നു ഒരു പാരീഷ് ഹാള്‍ പണിയുക എന്നത്. പണ്ടാരശ്ശേരില്‍ ബഹു. ജോസച്ചന്‍ (മാര്‍ ജോസഫ് പണ്ടാരശ്ശേരി) ഇവിടെ വികാരിയായിരുന്നപ്പോള്‍ 26/01/2002-ല്‍ അഭിവന്ദ്യ കുന്നശ്ശേരില്‍ പിതാവ്, ഇപ്പോഴത്തെ പാരീഷ് ഹാളിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. 2003 ജനുവരിയില്‍ തന്നെ ആയതിന്റെ വെഞ്ചരിപ്പും നടന്നു. ഇന്ന് പള്ളി സെമിത്തേരിയില്‍ കാണുന്ന 88 സെല്ലുകളുള്ള വോള്‍ട്ട് നിര്‍മ്മിച്ചതും ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലാബോറട്ടറികള്‍ ഒരുക്കിയതും ജോസച്ചന്റെ കാലത്തുതന്നെയാണ്. ഹൈസ്‌കൂള്‍ കെട്ടിടങ്ങളില്‍ പഴയകെട്ടിടം പൊളിച്ച് കൂടുതല്‍ വലുപ്പത്തില്‍ മൂന്ന് നിലയ്ക്കുള്ള ഫൗണ്ടേഷനോടുകൂടി ജോസച്ചന്‍ ആരംഭിച്ച പണികള്‍ അദ്ദേഹത്തിനുശേഷം വന്ന തൊടുകയിലച്ചന്‍ വളരെ ഉത്സാഹപൂര്‍വ്വം ഏറ്റെടുക്കുകയും മൂന്നു നിലകളുടെയും പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.
തൊടുകയിലച്ചനുശേഷം വികാരിയായി വന്ന കുറുപ്പിനകത്ത് ബഹു. ജേക്കബച്ചന്‍ ഇടവകമദ്ധ്യസ്ഥനായ വി. ആഗസ്തീനോസ്സിന്റെ നൊവേന ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും നൊവേനനടത്തിവരുന്നു. പലതവണ ആഗ്രഹിച്ചിട്ടും നടക്കാതിരുന്ന അള്‍ത്താര നവീകരണം വളരെ ചുരുങ്ങിയ ദിവസംകൊണ്ട് വളരെ മനോഹരമായ രീതിയില്‍ നവീകരിക്കാനും പള്ളിക്കകത്ത് ടൈല്‍സിടാനും മോണ്ടളത്തില്‍ മാര്‍ബിള്‍ ഇടാനും നേതൃത്വം നല്കിയത് ബഹു. കുറുപ്പിനകത്തച്ചനാണ്. നവീകരിച്ച അള്‍ത്താരയുടെ വെഞ്ചരിപ്പുകര്‍മ്മം 2009-ലെ പെസഹാവ്യാഴായ്ച 9-04-2009 -ല്‍ നമ്മുടെ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി നിര്‍വ്വഹിച്ചു. ഒട്ടും വൈകാതെ, പള്ളിയുടെ മുഖവാരമുയര്‍ത്തണമെന്ന ഇടവകാംഗങ്ങളുടെ ആഗ്രഹം സഫലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുണ്ടായി. അതേവര്‍ഷം സെപ്റ്റംബര്‍ മാസം 8-ാം തീയതി എട്ടുനോമ്പിന്റെ സമാപനദിനത്തില്‍, പണികള്‍ പൂര്‍ത്തിയാക്കിയ മുഖവാരത്തിന്റെ വെഞ്ചരിപ്പ് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നടത്തി. മുഖവാരമുയര്‍ത്തല്‍ പണികള്‍ക്കുശേഷം പള്ളിയുടെ മുന്‍വശത്തെ നടയുടെ ഇരുവശങ്ങളിലായി രണ്ട് ഗ്രോട്ടോകള്‍ നിര്‍മ്മിച്ച് ദേവാലയം ഭംഗിയാക്കാനും ബഹു. ജേക്കബച്ചന്‍ താത്പര്യം കാണിച്ചു.

ഇപ്പോഴത്തെ ദേവാലയത്തോടൊപ്പം പണിയിച്ച നിലവിലുള്ള വൈദിക മന്ദിരം കാലാനുസൃതമല്ലെന്നും വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതാണെന്നുമുള്ള കാരണങ്ങളാല്‍ കാലോചിതവും സൗകര്യപ്രദവും കരിങ്കുന്നം പള്ളിയുടെ അന്തസ്സിന് ചേര്‍ന്നതുമായ ഒരു പുതിയ വൈദികമന്ദിരം പണിയാമെന്നുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പണിതുകൊണ്ടിരിക്കുന്ന പുതിയ വൈദിക മന്ദിരത്തിന്റെ നിര്‍മ്മാണം 2011 ജനുവരിയിലെ തിരുനാളിനു മുന്‍പായി പൂര്‍ത്തിയാക്കി വെഞ്ചരിക്കണമെന്നുള്ള ആഗ്രഹത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. വൈദികമന്ദിരത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്.

മലയോര ജില്ലയായ ഇടുക്കിയിലെ തൊടുപുഴ താലൂക്കില്‍ കോട്ടയം ജില്ലയില്‍ അതിരിട്ടുനില്‍ക്കുന്ന നെല്ലാപ്പാറ കുന്നുകള്‍ക്കും ഇല്ലിയാരി കുന്നുകള്‍ക്കും മദ്ധ്യത്തില്‍ തൊടുപുഴ-പാലാ റോഡിന്റെ ഇരുവശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കരിങ്കുന്നം ഇടവകയില്‍ ഇപ്പോള്‍ 24 കൂടാരയോഗ ങ്ങളിലായി 675 കുടുംബങ്ങളും 3500 ഇടവകാംഗങ്ങളും ഉണ്ട്. എല്ലാ വര്‍ഷവും ജനുവരി മാസത്തിലെ അവസാനത്തെ ശനിയാഴ്ചയും ഞായറാഴ്ചയുമായി വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷപൂര്‍വ്വം നടത്തി വരുന്നു. പുതുഞായറാഴ്ചയ്ക്കു ശേഷമുള്ള ഞായറാഴ്ച വിശുദ്ധ ഗീവര്‍ഗീസ്സിന്റെ തിരുനാളും ആഘോഷിച്ചു വരുന്നു. ആഗസ്റ്റ് 27,28 തീയതികളില്‍ ഇടവകമദ്ധ്യസ്ഥന്റെ തിരുനാള്‍ 12 മണിക്കൂര്‍ ആരാധനയോടു കൂടിയാണ് ആചരിക്കുന്നത്. സെപ്റ്റംബര്‍മാസത്തിലെ ആദ്യത്തെ ഞായറാഴ്ച നെല്ലാപ്പാറ കുരിശുപള്ളിയില്‍ വി. പത്താം പീയുസ്സിന്റെ തിരുനാളും ആഘോഷിക്കുന്നുണ്ട്.

 

Golden Jubilee Celebrations
Micro Website Launching Ceremony